ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ - സ്പെഷ ൽ ഇന്റൻസീവ് റിവിഷൻ) പക്ഷപാതമുണ്ടെന്നാരോപിച്ച് രാജ്യത്തെ 23 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന് സംയുക്ത കത്ത് സമർപ്പിച്ചു. ജൂൺ എട്ടിന് ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് ചീഫ് ജസ്റ്റീസിന് കത്തയയ്ക്കുന്ന തീരുമാനം പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചത്.
കോൺഗ്രസുമായുള്ള ഭിന്നതയെത്തുടർന്ന് ഇന്ത്യ മുന്നണിയുടെ അവസാന യോഗത്തിൽ പങ്കെടുക്കാതിരുന്ന ഡിഎംകെയും സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടിയും കത്തിൽ ഒപ്പിട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ പെരുമാറ്റവും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നടക്കുന്ന കൃത്രിമത്വങ്ങളും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ചീഫ് ജസ്റ്റീസീനെ സമീപിച്ചിരിക്കുന്നത്. എന്നാൽ കത്തിലെ ഉള്ളടക്കം എന്താണെന്ന് മുന്നണി പുറത്തുവിട്ടിട്ടില്ല.
അതേസമയം, എസ്ഐആറിന്റെ നിയമസാധുത ഉൾപ്പെടെ സുപ്രീംകോടതി ഇതിനോടകം ശരിവച്ചതാണ്. ബിഹാറിലെ എസ്ഐആർ പ്രക്രിയ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് മേയ് 27ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായി വിധി പുറപ്പെടുവിച്ചിരുന്നു.
ഭരണഘടനയുടെ 324-ാം അനുച്ഛേദ പ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനുള്ള അധികാരമുണ്ടെന്നായിരുന്നു കോടതിയുടെ അന്നത്തെ നിരീക്ഷണം.